ഒടുവില്‍ സര്‍ക്കാര്‍ വിളിക്കേട്ടു; ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണനയ്ക്ക് 

ഒടുവില്‍ സര്‍ക്കാര്‍ വിളിക്കേട്ടു; ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണനയ്ക്ക് 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. സിനിമാ സംഘടനകളുടെ യോഗമാണ് വിളിച്ചത്. മെയ് നാലിന് യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിടവെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ യോഗം വിളിക്കുന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലായിരിക്കും യോഗം.ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനെതിരെ നേരത്തെ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞിരുന്നു.