വീണ്ടും എൽ നിനോ പ്രതിഭാസം; ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ജാഗ്രതാനിർദ്ദേശവുമായി വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ
2024 ലാണ് അവസാനമായി എൽ നിനോ പ്രതിഭാസം ഉണ്ടായത്.
ന്യൂയോർക്ക്: ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും എൽ നിനോ പ്രതിഭാസം വരുന്നതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയെയും ഈ പ്രതിഭാസം ബാധിക്കുമെന്നും മുന്നറിയിപ്പുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ജാഗ്രതാനിർദ്ദേശങ്ങൾ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) പുറത്തിറക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം. ജൂൺ മുതൽ ആരംഭിക്കുന്ന ഉയർന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരും. നവംബർ മാസം വരെ എൽ നിനോ പ്രതിഭാസം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ വിലയിരുത്തുന്നു. 2024 ലാണ് അവസാനമായി എൽ നിനോ പ്രതിഭാസം ഉണ്ടായത്.