അവസാന മണിക്കൂർ ; വൻകര വളഞ്ഞ് ഇറാൻ; മുട്ടുവിറച്ച് അമേരിക്ക
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളും പരസ്പര ഭീഷണികളും പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുമ്പോൾ ആഗോള എണ്ണവിപണിയിലും ആശങ്ക ഉയരുന്നു.
പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധാഗ്നിയിലേക്ക് നീങ്ങുമ്പോൾ, ലോകം മുഴുവൻ വൻ ഭീതിയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്. എന്നാൽ ഇതിനിടയിൽ വേറിട്ടുനിൽക്കുന്നത് ഇറാന്റെ അചഞ്ചലമായ പോരാട്ടവീര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മഹാശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ സൈനിക സന്നാഹങ്ങൾക്ക് മുന്നിൽ ഒട്ടും പതറാതെ, തങ്ങളുടെ പരമാധികാരത്തിനായി ഇറാൻ നടത്തുന്ന പ്രതിരോധം ആഗോളതലത്തിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ കടുത്ത മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇറാൻ മര്യാദയ്ക്ക് പെരുമാറുന്നതാണ് അവർക്ക് നല്ലതെന്നും, സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ രാജ്യത്തെ പ്രധാന പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബുധനാഴ്ച ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പരസ്യ പ്രതികരണം. തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അതിന് വഴങ്ങിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കണോ അതോ കരാറുണ്ടാക്കണോ എന്ന് അമേരിക്ക തീരുമാനിക്കുമെന്നും ട്രംപ് കടുപ്പിച്ചു പറയുന്നു.
കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക ധാരണകളെല്ലാം തകിടം മറിച്ചാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുന്നത്. ഹോർമുസ് സമുദ്രസന്ധിയിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പലിന് നേരെ അമേരിക്ക വെടിയുതിർക്കുകയും ചെയ്തു.എന്നാൽ, അമേരിക്കയുടെ ഈ ഭീഷണികൾക്കും ആക്രമണങ്ങൾക്കും മുന്നിൽ ഇറാൻ ഒട്ടും പിന്നോട്ട് പോകുന്നില്ല എന്നതാണ് ശ്രദ്ധേയം. അമേരിക്ക തങ്ങളുടെ ആയുധശേഖരത്തിന്റെ വലിയൊരു ഭാഗം ഈ പോരാട്ടത്തിനായി ഉപയോഗിച്ചു തീർക്കുമ്പോഴും, ഇറാന്റെ ധൈര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ വാഷിംഗ്ടൺ പെടാപ്പാടുപെടുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളോട് കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഈ കരാർ കൊണ്ട് തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെങ്കിൽ അത് തുടരേണ്ട ആവശ്യമില്ലെന്ന് ഇറാന്റെ പരമോന്നത ചർച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കയുമായുള്ള പോരാട്ടം ഇറാന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും, സമാധാന ചർച്ചകളും യുദ്ധവും ഒരുപോലെ തങ്ങളുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറും വാക്കുകളിൽ ഒതുക്കാതെ, ബഹ്റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകാനും ഇറാൻ സൈന്യത്തിന് കഴിഞ്ഞു.

സമുദ്രസന്ധിയിലെ തങ്ങളുടെ അധികാരപരിധി സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണെന്ന് ഇറാൻ വീണ്ടും അടിവരയിടുന്നു.അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഹോർമുസ് സമുദ്രസന്ധിയിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ ടുൺബ് ദ്വീപിലെ ക്രൂയിസ് മിസൈൽ സംഭരണകേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് 90 മിനിറ്റോളമാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, ചബഹാർ എന്നിവിടങ്ങളിലെ റഡാർ സംവിധാനങ്ങളും സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളും അവർ തകർത്തു. ഇതിനൊപ്പം തുറമുഖ ഉപരോധം കർശനമാക്കിയതോടെ പേർഷ്യൻ ഗൾഫിലൂടെയുള്ള സാധാരണ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാൽ, ഇതിനെതിരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പ് അമേരിക്കയെപ്പോലും പ്രതിരോധത്തിലാക്കുന്നതാണ്. തങ്ങൾക്ക് നേരെ ആക്രമണം തുടർന്നാൽ, അമേരിക്കയുടെയും അവരുടെ സഖ്യരാഷ്ട്രങ്ങളുടെയും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് എണ്ണ-വാതക കയറ്റുമതി പാതകളും പൂർണ്ണമായി അടച്ചുപൂട്ടാൻ തങ്ങൾ നിർബന്ധിതരാകുമെന്നാണ് ഇറാന്റെ താക്കീത്. ഇറാന്റെ ഈ പോരാട്ടവീര്യവും പ്രതിരോധ തന്ത്രങ്ങളും അമേരിക്കൻ സഖ്യത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.ഇത്തരത്തിൽ ഇറാൻ ശക്തമായ പ്രതിരോധം ഉയർത്തുന്നുണ്ടെങ്കിലും, ഈ സൈനിക നീക്കങ്ങൾ ലോകത്താകമാനം ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണി അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ വിഭവങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ തുർക്ക് മുൻപ് ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാൻ അമേരിക്ക തയ്യാറല്ല. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ ഈ പോരാട്ടം ആഗോള സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. എണ്ണക്കപ്പലുകളുടെ നീക്കം ഏതാണ്ട് പൂർണ്ണമായി നിലച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. നയതന്ത്ര തലത്തിൽ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ പശ്ചിമേഷ്യ ഒന്നാകെ വിഴുങ്ങുന്ന ഒരു വൻ യുദ്ധത്തിലേക്ക് വഴിമാറുമെന്ന ഭീതിയിലാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങൾ.
അർഷ കെ.എസ്