ജലനിരപ്പ് താഴ്ന്നു, വൈദ്യുതോൽപാദനം ഇടിഞ്ഞു; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം
കാലവർഷക്കുറവിനെ തുടർന്ന് സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ വൈദ്യുതോൽപാദനം ഇടിഞ്ഞു. ആഭ്യന്തര ഉൽപാദനത്തിലെ കുറവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധിയും കാരണം പവർകട്ട് തുടരുകയാണ്.
പത്തനംതിട്ട: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമാവുകയാണ്. ഇത്തവണ കാലവർഷം ദുർബലമായതിനാൽ വൈദ്യുതി ബോർഡിന്റെ ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതാണ് വൈദ്യുതി ക്ഷാമം രൂക്ഷമാകാൻ പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇന്നും പവർകട്ട് തുടരുമെന്നാണ് വൈദ്യുതി ബോർഡ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി ആകെ ശേഷിയുടെ 29 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ നിലവിലെ ലോഡ് ഷെഡിങ് ദീർഘിപ്പിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര വൈദ്യുതോൽപാദനം ഗണ്യമായി ഇടിഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം, പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ തടസ്സങ്ങളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. മഴയുടെ കുറവ് കാരണം സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ജലനിരപ്പ് ഉടൻ ഉയരാൻ സാധ്യതയില്ല. അതേസമയം, മഴ മാറിയതോടെ വൈദ്യുതോപഭോഗം വർധിച്ചതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് വെറും 5.941 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 2.3886 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ് ജലവൈദ്യുത പദ്ധതികളിലും സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇവയിൽ മാട്ടുപ്പട്ടി അണക്കെട്ടിലെ ജലസംഭരണം ആകെ ശേഷിയുടെ വെറും 10 ശതമാനം മാത്രമാണ്.