മാവേയിസ്റ്റ് വേട്ട; ദുരൂഹത നീക്കണമെന്ന് കെ സുധാകരന്‍

മാവേയിസ്റ്റ് വേട്ട; ദുരൂഹത നീക്കണമെന്ന് കെ സുധാകരന്‍


തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം  കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്രസഹായം സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം. കെ സുധാകരന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ്, കേരളം കേന്ദ്രസഹായം സ്വീകരിച്ച കാര്യം  വ്യക്തമാക്കിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം  കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ ദുരൂഹത നീക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സുധാകരന്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000നും 2021 നും ഇടയിലുള്ള 21 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് 2016 നുശേഷമാണ്. പിണറായി ഭരണത്തില്‍ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.