ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
Sabarimala GoldRobbery HighCourt
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
2025ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും കൊള്ളയടിച്ച സ്വര്‍ണം എത്രയാണെന്ന് വ്യക്തമായെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ള കേസില്‍ പല ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കട്ടിളപ്പാളി കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിക്കാമെന്ന് കോടതിയില്‍ എസ്ഐടി അറിയിച്ചു. അളവ് കുറച്ച് സ്വര്‍ണം പൂശിയ നടപടി മറച്ചു വയ്ക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തല്‍.
കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2019ലെ ദ്വാരപാലക ശിലപങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട കേസിന്റെ ഒപ്പം തന്നെയായിരിക്കും 2025ലെ സ്വര്‍ണം പൂശലും അന്വേഷിക്കുക.