തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി; വിമത എംപിമാർ ഒപ്പിട്ട കത്ത് പുറത്ത്

മൊത്തം 19 എംപിമാരാണ് വിമത നീക്കം നടത്തുന്നതായി റിപോർട്ടുകൾ വരുന്നത്. കത്ത് പുറത്ത് വന്നതോടെയാണ് ഇത് സ്ഥിരീകരിച്ചത്.

തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി; വിമത എംപിമാർ  ഒപ്പിട്ട കത്ത് പുറത്ത്

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയാണ്. നിരവധി നേതാക്കളാണ് പാർട്ടി വിട്ട് വിമതരായി ഇപ്പോൾ തുടരുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇറക്കാൻ വിമത എംപിമാർ സ്‌പീക്കർ ഓംബിർളയ്ക്ക് നൽകിയ കത്ത് പുറത്ത് വന്നു. തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളായ കാകോലി ഘോഷ് ദസ്തിദാര്‍, സതാബ്ദി റോയ്, ജൂണ്‍ മാലിയ, സയോണി ഘോഷ്, യൂസുഫ് പഥാന്‍ എന്നിവര്‍ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. മൊത്തം 19 എംപിമാരാണ് വിമത നീക്കം നടത്തുന്നതായി റിപോർട്ടുകൾ വരുന്നത്. കത്ത് പുറത്ത് വന്നതോടെയാണ് ഇത് സ്ഥിരീകരിച്ചത്. ഈ നീക്കം തൃണമൂൽ കോൺഗ്രസിന്  കനത്ത തിരിച്ചടി തന്നെയാണ്. കൂടാതെ, ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. ശത്രുഘ്‌നന്‍ സിന്‍ഹ, കകോലി ഘോഷ്, ജഗദീഷ് ചന്ദ്ര ബസൂനിയ, ഖാലി ഉര്‍ റഹ്മാന്‍, യൂസഫ് പത്താന്‍, അബു താഹിര്‍ ഖാന്‍, പാര്‍ത്ഥ ഭൂമിക്, ബാപി ഹല്‍ദാര്‍, സയോണി ഘോഷ്, മാലാ റോയ്, മിതാലി ബാഗ്, ദീപക് അധികാരി, കലിപദ സോറന്‍, ജൂണ്‍ മാലിയ, അരൂപ് ചക്രവര്‍ത്തി, ശര്‍മിള സര്‍ക്കാര്‍, അസിത് കുമാര്‍ മാള്‍, സതാബ്ദി റോയ്, രചന ബാനര്‍ജി എന്നിവരാണ് വിമത നീക്കം നടത്തിയ 19 എംപിമാര്‍.