33 സീറ്റ് കുറവ് ;പണിപാളും ;BJP നെട്ടോട്ടത്തിൽ
ബില്ലുകൾ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ എൻഡിഎ വ്യാപക രാഷ്ട്രീയ നീക്കങ്ങളും സഖ്യ വിപുലീകരണ ശ്രമങ്ങളും ശക്തമാക്കുന്നു.
പാർലമെന്റ് സമ്മേളനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ കച്ചവടം പൊടിപൊടിക്കുകയാണ് ബിജെപി. പണ്ടെല്ലാം തെരഞ്ഞടുപ്പ് സമയത്തു ജയിക്കാനാണ് എല്ലാവരും വമ്പൻ ചിലവ് വഹിക്കുന്നത്. എന്നാൽ ഇപ്പോൾ ജയിച്ചവരെ തന്നെ വിലക്ക് വാങ്ങുകയാണ്. ബിജെപിക്കിപ്പോൾ ചില കാര്യങ്ങൾ പാർലമെന്റിൽ ജയിച്ചുകയറാനുണ്ട്. അതിനു എം പി മാർ തികയാതെ കഴിഞ്ഞ സമ്മേളനത്തിൽ തോറ്റുപോയതാണ്. അതിൽ വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ ബില്ലും ആണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. അത് പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം പാർലമെന്റിൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ബി.ജെ.പി നേതൃതവം. അതിൽ അവർ വിജയിച്ചു കൊണ്ടിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ്സ്, ശിവസേന ഉദ്ധവ് വിഭാഗം എന്നീ പ്രതിപക്ഷ നിരയിലെ പാർട്ടികളെ പിളർത്തിയതിന് പിന്നാലെ ഇപ്പോൾ ശരത് പവാറിന്റെ എൻസിപിയിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്.. അതിൽ ഒറ്റയടിക്ക് ഒപ്പം കൂട്ടുന്നതല്ല പരിപാടി. മറിച്ച് എൻ.സി.പിയിൽ രണ്ട് വിഭാഗങ്ങളുണ്ടെന്ന് നമുക്കറിയാം. ആ രണ്ടു പാർട്ടികളെയും ലയിപിച്ച് ഒറ്റപ്പാർട്ടിയായി എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകണമെന്ന നിർദ്ദേശമാണ് ബി.ജെ.പി നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനായി വമ്പൻ വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. രണ്ട് വിഭാഗങ്ങളും ലയിക്കാൻ തയ്യാറായാൽ, ഇരുപക്ഷത്തെയും അധികാര സമവാക്യങ്ങൾ ഒരുപോലെയാക്കാൻ രണ്ട് കേന്ദ്ര കാബിനറ്റ് പദവികൾ ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്തതായാട്ടാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്..അതിലൊന്ന് പവാറിന്റെ മകൾ ആയ സുപ്രിയ സുലെ എം പി ക്കു നല്കുന്ന വലിയൊരു പദവി നൽകുന്നതോടെ കാര്യങ്ങൾ എളുപ്പമാക്കാനാണ് സാധ്യത. മാത്രമല്ല, അപകടത്തിൽ മരണപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നേതൃത്വം നൽകുന്ന വിഭാഗത്തിനും, ശരദ് പവാറിന്റെ എൻസിപി വിഭാഗത്തിനും ഓരോ കാബിനറ്റ് പദവി വീതം ലഭിക്കാൻ പോകുന്നത്. എങ്കിലും സുനേത്രയെ പദവികളിൽ നിന്നും തഴഞ്ഞു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്രഭുൽ പട്ടേലിനും മറ്റും സ്ഥാനം നൽകാനും നീക്കം നടത്തുന്നുണ്ട്. അതിന്റെ രഹസ്യ ചർച്ചകൾ ബിജെപിയുമായി നടത്തി എന്നാണ് അറിയാൻ കഴിയുന്നത്. സുനേത്ര പവാറും പാർട്ടിയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഇതിന് പ്രധാന കാരണം. അങ്ങനെ ചില കഴുകൻ തന്ത്രങ്ങളാണ് ഇപ്പോൾ ബിജെപി പയറ്റുന്നത്.
എംപിമാരെ അടർത്തി ബിജെപിയിൽ ലയിപ്പിക്കുന്നതിനേക്കാൾ നല്ലത് എൻസിപി ഒരു കക്ഷിയായി മുന്നണിയിൽ എത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കാരണം, മഹാരാഷ്ട്രയിൽ മറാഠി, ബ്രാഹ്‌മണേതര വോട്ടുകൾ ഏകീകരിക്കാൻ എൻസിപി ഒരു പ്രത്യേക കക്ഷിയായി തുടരുന്നത് നല്ലതാകുമെന്നാണ് പ്രതീക്ഷ.'ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികലെ ഓരോന്നായി ഇങ്ങനെ തകർക്കുന്നത് 2029 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ ഗുണം ചെയ്യുന്നതാണെന്ന് ബിജെപി കണക്കു കൂട്ടുന്നു.ഏതായാലും ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന ആദ്യ ശ്രമത്തിൽ സഭയുടെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാനുള്ള സർക്കാരിന്റെ ശ്രമം അമ്പേ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് എങ്ങനെയെങ്കിലും പാസ്സാക്കിയെടുക്കണം എന്ന ഒറ്റ ചിന്തയായിരുന്നു ബിജെപിക്ക്. അതുകൊണ്ടു തന്നെ അതിനുശേഷം ഇങ്ങോട്ട് പ്രതിപക്ഷത്തുനിന്നും 37 ലോക്സഭാ, രാജ്യസഭാ എം.പിമാരെയാണ് കുതിര കച്ചവടത്തിലൂടെയും പല പല വാഗ്ദാനങ്ങളിലൂടെയും ഭരണപക്ഷത്തേക്ക് എത്തിച്ചത്. നിലവിൽ മൂന്ന് ഒഴിവുകൾ ഉൾപ്പെടെ ലോക്സഭയുടെ ആകെ അംഗബലം 540 ആണ് ഇതിൽ രണ്ട് പേർ ജയിലിലാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 വോട്ടുകൾ വേണം. ഏപ്രിലിൽ 528 എം.പിമാർ വോട്ട് ചെയ്തപ്പോൾ ഭൂരിപക്ഷത്തിന് 352 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. അന്ന് സർക്കാരിന് 298 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ, പ്രതിപക്ഷത്തിന് 230 വോട്ടുകൾ ലഭിച്ചു. അന്ന് എൻ.ഡി.എയ്ക്ക് മാത്രം 293 എം.പിമാരുണ്ടായിരുന്നു. എന്നാൽ ഇന്ന്, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നിവയിലെ പിളർപ്പുകൾക്ക് ശേഷം എൻ.ഡി.എയുടെ നിലവിലെ അംഗബലം 319 ആയി ഉയർന്നിട്ടുണ്ട്. ഇനിയിപ്പോൾ ശരദ് പവാർ വിഭാഗത്തെ കൂടി ചാക്കിട്ട് പിടിച്ചാൽ എങ്ങനെയെങ്കിലും 327 ലേക്ക് എത്തുമെങ്കിലും 33 വോട്ടുകൾ കുറവായിരിക്കുമെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇത്തവണത്തെ സമ്മേളനം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ബാക്കിയുള്ള അംഗങ്ങളെ ഒപ്പം ചേർക്കേണ്ടത് കൊണ്ട് വമ്പൻ കുതിര കച്ചവടവും, മാറി നിൽക്കാൻ വേണ്ടിയുള്ള വാഗ്ദാനങ്ങളും എല്ലാം പൊടിപൊടിക്കും എന്നുറപ്പാണ്. എങ്ങനെയെങ്കിലും കുറവുള്ള 33 സീറ്റും കൂടിയ ഒപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരിക്കും ബിജെപിയും നരേന്ദ്രമോദിയും സംഘവും എന്നുറപ്പാണ്.
പവിത്രകുമാർ