കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎമ്മിന് കനത്ത തിരിച്ചടി
പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കനത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകുന്നതിന് കോടതി സമൻസ് അയച്ചു. പിഎൽഎംഎ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എം പി അടക്കമുള്ള എല്ലാ പ്രതികൾക്കും കോടതി സമൻസ് അയച്ചു. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. പാർട്ടിയുടേത് ഉൾപ്പടെ 128.82 കോടി രൂപയുടെ ആസ്തികളും ഇഡി കണ്ടുകെട്ടിയിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസില്‍ നേരത്തെ ഇ ഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ 55 പ്രതികളും രണ്ടാമത് സമർപ്പിച്ച കുറ്റപത്രത്തിൽ 28 പ്രതികളുമാണ് ഉണ്ടായിരുന്നത്. അങ്ങനെ മൊത്തത്തിൽ 83 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിപിഐഎം വ്യാപക വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇ ഡി രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നാണ് സിപിഐഎം ആരോപിച്ചിരുന്നത്.