90 കോടി വേണം ശമ്പളം നല്‍കാന്‍; കെഎസ്ആര്‍ടിസിയുടെ കീശ കാലി

90 കോടി വേണം ശമ്പളം നല്‍കാന്‍; കെഎസ്ആര്‍ടിസിയുടെ കീശ കാലി

90 കോടി വേണം ശമ്പളം നല്‍കാന്‍; കെഎസ്ആര്‍ടിസിയുടെ കീശ കാലി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകള്‍ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ഉടന്‍ സമരം തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും എത്തിയിട്ടും ശമ്പളം നല്‍കാത്തതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. വിനോദ് വ്യക്തമാക്കി. 
കെ സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടന ദിനമായ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും വ്യക്തമാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ശമ്പളം വിതരണം ചെയ്യാനായത്. എന്നാല്‍ ഈ മാസം പത്താംതീയതിയായിട്ടും ശമ്പളം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് ശമ്പളം ലഭിക്കുമെന്നതിനെപ്പറ്റി ഒരറിയിപ്പും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവുന്നത്. 90 കോടിയാണ് ശമ്പളവിതരണത്തിനായി വേണ്ടത്. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെയുണ്ടായ ഇന്ധനവില വര്‍ദ്ധനവാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക് കാരണം. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴി ചാരുന്നുവെന്ന് വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗമെഴുതിയിരുന്നു. കാര്യശേഷിയുള്ള മാനേജ്മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതെന്നും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനു പകരം യഥാര്‍ത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.