മദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന മണിച്ചനെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ നൽകി സർക്കാർ

മണിച്ചന്റെ സഹോദരങ്ങൾക്ക് കഴിഞ്ഞ വർഷം ശിക്ഷ ഇളവ് നൽകിയിരുന്നു

മദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന  മണിച്ചനെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ നൽകി സർക്കാർ

  20 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഗവർണർക്കു ശുപാർശ നൽകി. മറ്റു 33 പേരുടെ ശിക്ഷ ഇളവു ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട മണിച്ചൻ ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരിയിലേക്കു മാറ്റിയത്. മന്ത്രിസഭയുടെ ശുപാർശ മൂന്നാഴ്ച മുമ്പ് ഗവർണർക്ക് അയച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലിയ വാർത്താ പ്രാധാന്യം നേടിയ കേസായതിനാൽ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കാനാണ് രാജ്ഭവൻ ആലോചിക്കുന്നത്. ഗവർണർ അംഗീകാരം നൽകിയാൽ കേരളത്തിൽ രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ മദ്യദുരന്ത കേസിലെ പ്രതി ജയിലിനു പുറത്തെത്തും. മണിച്ചന്റെ കയ്യിൽനിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. കേസിലെ പ്രതികളും മണിച്ചന്റെ സഹോദരൻമാരുമായ കൊച്ചനി, മണികണ്ഠൻ എന്നിവർ‌ക്കു സർക്കാർ കഴിഞ്ഞവർഷം ശിക്ഷാ ഇളവ് നൽകിയിരുന്നു. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ വിവരങ്ങൾ കൈമാറാൻ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിവരങ്ങൾ സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചിരുന്നു. മണിച്ചനെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്ത വിവരമാണ് കോടതിയിൽ സർക്കാർ നൽകാനൊരുങ്ങിയത് എന്നറിയുന്നു. നേരത്തെയും മണിച്ചൻ വിവിധ കോടതികളിൽ ശിക്ഷാ ഇളവിനായി സമീപിച്ചെങ്കിലും ഇളവു ലഭിച്ചിരുന്നില്ല. 2000 ഒക്ടോബർ 20നാണ് മദ്യദുരന്തം ഉണ്ടായത്. ദുരന്തത്തിൽ 31പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു.