കാട്ടാക്കടയിലെ മർദ്ദനം: മകളുടെയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ്

കാട്ടാക്കടയിലെ മർദ്ദനം: മകളുടെയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ്. ഇതിന് ശേഷം കെഎസ്ആർടിസി ജീവനക്കാര്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതേസമയം, എഫ്ഐആറിൽ പ്രതികളുടെ പേര് ഇതുവരെയും  ചേർത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് നിലവില്‍ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. 

കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. രേഷ്മയെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. സിഐടിയു നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം  ഉയരുന്നത്. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് പ്രേമനൻ.