കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലയെന്ന് ജനറൽ സെക്രട്ടറി ആരോപിച്ചു.
പാലക്കാട്: യുഡിഫ് സർക്കാരിന്റെ ഏറ്റവും പ്രധാന വാഗ്ദാനമായ കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയ്ക്ക് ഇരട്ടിപ്രഹരമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ. സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലയെന്ന് ജനറൽ സെക്രട്ടറി ആരോപിച്ചു. സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും. പ്രതിസന്ധി ഇതേപടി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി ഗോപിനാഥൻ അറിയിച്ചു.