എഡിഎം നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ
നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും കൂടുതൽ നടപടി ആവശ്യമാണെന്നും നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിക്കുകയായിരുന്നു.
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ ഉടൻ തന്നെ ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും കൂടുതൽ നടപടി ആവശ്യമാണെന്നും നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി.
13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബുവിന്റെ കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എനാൽ, കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്.