നടന്‍ സൂര്യ കോടതി കയറുന്നു; കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

നടന്‍ സൂര്യ കോടതി കയറുന്നു; കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി നടപടി. നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പൊലീസിന് നല്‍കിയ നിര്‍ദ്ദേശം. ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയര്‍ സമുദായവും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ നിന്ന് ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും വണ്ണിയര്‍ സംഘം ആവശ്യപ്പെടുന്നു. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം. 
സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രതികരിച്ചിരുന്നു. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'.