അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ സതീശൻ; ‘മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുന്നത് എന്റെ രാഷ്ട്രീയം, അദ്ദേഹം കണ്ടോ എന്നറിയില്ല’
Satheesan Cold-Shoulders Aloysius Xavier; 'Smiling at the CM is My Politics, Don't Know if He Saw It'
കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത പരസ്യമാക്കി കൊച്ചിയിലെ പൊതുവേദി. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.എസ്‍.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങി. മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സതീശനും അലോഷ്യസ് സേവ്യറും ഇതേ കോളജിലെ പൂർവവിദ്യാർഥികളാണ്.
സതീശൻ പങ്കെടുത്ത ചടങ്ങിന്റെ മുൻനിരയിൽ തന്നെ അലോഷ്യസ് സേവ്യർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനായി മറ്റുള്ളവർക്കൊപ്പം അലോഷ്യസ് സേവ്യറും അടുത്തേക്ക് നീങ്ങി നിന്നു. എന്നാൽ തന്റെ അടുക്കൽ നിന്ന മറ്റു ചിലരോട് സംസാരിച്ച് സതീശൻ വേഗത്തിൽ മുന്നോട്ടുപോവുകയായിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയുടെ നിലപാട് വിശദീകരിക്കാൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും ലഭിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച ആക്ഷേപങ്ങളോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ആധാരം. പ്ലീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോൾ ആണുള്ളത് എന്നുമായിരുന്നു സതീശന്റെ പ്രതികരണം. ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവയ്ക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. ഈ കൂടിക്കാഴ്ചയ്ക്കാണ് അനുമതി ലഭിക്കാതിരുന്നത്. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ ഇന്നത്തെ രംഗങ്ങൾ അരങ്ങേറിയത്.

അതേസമയം, മുഖ്യമന്ത്രി അവഗണിച്ചോ എന്ന ചോദ്യത്തോട് അലോഷ്യസ് സേവ്യർ പ്രതികരിച്ചത്, ഇതൊരു രാഷ്ട്രീയ പരിപാടി അല്ലാത്തതിനാൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് താൻ ഇല്ല എന്നാണ്.
10 വർഷക്കാലം കേരളത്തിലെ ക്യാംപസുകളിലും തെരുവോരങ്ങളിലും ഇടതുപക്ഷ സർക്കാരിനെതിരെ പോരടിച്ച് കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. സാധാരണക്കാരായ കെഎസ്‍യു പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ യുഡിഎഫ് സർക്കാർ. കെഎസ്‍യു പ്രവർത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രതിനിധി പ്ലീഡർ സ്ഥാനത്തേക്ക് എത്തിയപ്പോൾ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് സംഘടന ചെയ്തത്-അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.