സ്വന്തം മുഖ്യമന്ത്രിമാര്‍ക്കെതിരെ ബി.ജെ.പി, തലമാറ്റമാണോ ലക്ഷ്യം?

സ്വന്തം മുഖ്യമന്ത്രിമാര്‍ക്കെതിരെ ബി.ജെ.പി, തലമാറ്റമാണോ ലക്ഷ്യം?

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ഒരുങ്ങുകയാണോ? ഈ സംസ്ഥാനങ്ങളില്‍ വന്‍ ചര്‍ച്ചയായ ഭൂമി ഇടപാടുകള്‍ പാര്‍ട്ടി തന്നെ സൃഷ്ടിക്കുകയും അന്വേഷിക്കുകയും ചെയ്തതാണെന്ന സംശയം ഉയരുന്നു. ഈ സര്‍ക്കാരുകള്‍ പൊതുമുതല്‍ കട്ടുമുടിക്കാന്‍ പരസ്പരം മത്സരിക്കുകയാണെന്നും ഇപ്പോള്‍ അത് പുറത്തുവരുന്നതിന്റെ പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ യാദവ് ആരോപിച്ചു.  മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ രക്തബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന്റെ വന്‍കിട പദ്ധതികളുടെ നിര്‍മാണപ്രദേശങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അഖിലേഷ്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സര്‍ക്കാര്‍ വന്‍ പദ്ധതികള്‍ക്ക് ഒരുങ്ങുന്ന പ്രദേശത്ത് ബി.ജെ.പി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കുടുംബം വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം. 2023 ഡിസംബറിനും 2025 ഡിസംബറിനും ഇടയില്‍ 168 ഏക്കര്‍ ഭൂമിയിലായി 137 പ്ലോട്ടുകള്‍ മുഖ്യമന്ത്രിയുടെ കുടുംബം വാങ്ങിക്കൂട്ടിയതായാണ് കണ്ടെത്തിയത്. 2023 ഡിസംബര്‍ 13 നാണ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ചുമതലയേറ്റത്. 45 കോടിയോളം രൂപ ചെലവിട്ടാണ് ഭൂമി വാങ്ങിക്കൂട്ടിയത്. മോഹന്‍ യാദവിന്റെ ഭാര്യ, മരുമകള്‍, സഹോദരന്മാര്‍ തുടങ്ങി അടുത്ത ബന്ധുക്കളുടെ പേരിലായിരുന്നു ഭൂമി കച്ചവടം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളും ഭൂമി സ്വന്തമാക്കി.  ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് 300-600 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതിന് രേഖകളുണ്ടെന്ന് അഖിലേഷ് ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരുകള്‍ ഡബ്ള്‍ എഞ്ചിനല്ല കൊടും വെട്ടിപ്പിന്റെ അതിവേഗ എഞ്ചിനുകളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് സ്വന്തം മുഖ്യമന്ത്രിയുടെ അഴിമതിക്കഥകള്‍ പുറത്തു പറയുന്നതെന്ന് കോണ്‍ഗ്രസ് വക്തവ് ജയ്‌റാം രമേശ് പരിഹസിച്ചു. 

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കുടുംബം റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരാണെന്ന് ബി.ജെ.പിക്ക് അറിയാത്തതല്ലെന്നും അവരുടെ ഭൂമി കച്ചവടത്തിന്റെ കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തുവരുന്നതിന്റെ കാരണം മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റാന്‍ ബി.ജെ.പി ഒരുങ്ങുന്നതിന്റെ സൂചനയാണെന്നും അഖിലേഷ് പറഞ്ഞു. മുന്‍കാലത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടാനാണ്  അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ഉപേേയാഗിച്ചത്. ആ തന്ത്രം ഉപയോഗിച്ചാണ് നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയിലെ തന്നെ വിവിധ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് -അഖിലേഷ് ആരോപിച്ചു.