കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി; നവജാത ശിശുവിന്റെ കൈയൊടിഞ്ഞു

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി; നവജാത ശിശുവിന്റെ കൈയൊടിഞ്ഞു

കോഴിക്കോട്: പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് നവജാത ശിശുവിന്റെ കൈയൊടിഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സാപ്പിഴവ് പരാതി വന്നിരിക്കുന്നത്. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ലാണ് പൊട്ടിയിരിക്കുന്നത്. കുഞ്ഞിന്റെ വലത്തെ കൈയിലാണ് പൊട്ടൽ സംഭവിച്ചിരിക്കുന്നത്. പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു.അതുകൊണ്ട് തന്നെ,കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ  തേടി. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കൈയുടെ എല്ല് സ്ഥാനം തെറ്റിയതായും ആരോപണം ഉണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പൊലീസ് എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.