ഐഎന്‍ടിയുസിക്കെതിരെ പ്രതിപക്ഷ നേതാവ് 

ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു...

ഐഎന്‍ടിയുസിക്കെതിരെ പ്രതിപക്ഷ നേതാവ് 

ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഐഎന്‍ടിയുസിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ റെയിലില്‍ അതിരടയാളക്കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ എത്തി വീണ്ടും സ്ഥാപിക്കുകയാണ്. മന്ത്രിമാര്‍ക്ക് കല്ലിടലാണോ ജോലിയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരില്‍ കേരളത്തെ പണയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും സതീശന്‍ ആരോപിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയം സിപിഐയുടെ വിശ്വാസ്യതയെ ബാധിക്കും. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പുനര്‍വിളംബരം ചെയ്യുന്നതില്‍ മന്ത്രിസഭാ ഒന്നിച്ച് തീരുമാനം എടുത്താല്‍ നാളെ സിപിഐ പറയുന്നത് ജനം വിശ്വസിക്കില്ല. സിപിഐയെ കുറ്റപ്പെടുത്താനില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.