നെയ്യാറ്റിൻകര ദേവസ്വത്തിൽ വൻ ക്രമക്കേട്; ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളി തിരുവാഭരണങ്ങളും കാണാതായി.
20-ലധികം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ, സ്വർണ്ണക്കട്ടകൾ, തിരുമുഖങ്ങൾ എന്നിവ നഷ്ട്ടപ്പെട്ടു.
തിരുവാഭരണ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേട് പുറത്തുവന്നത്.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറുടെ (AC) കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിലെ ഉരുപ്പടികളിലാണ് വലിയ രീതിയിലുള്ള കുറവ് കണ്ടെത്തിയിരിക്കുന്നത്.
ഈ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിൽ തിരുവാഭരണ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വ്യക്തമായത്.
പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ്ണക്കട്ടി, മുര്യങ്കര ക്ഷേത്രത്തിലെ സ്വർണ്ണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ്ണ ഗോപി,കൂട്ടപ്പന ക്ഷേത്രത്തിലെ വീരചക്രം, ഇവയ്ക്ക് പുറമെ വിവിധ ക്ഷേത്രങ്ങളിലെ വെള്ളി തിരുമുഖങ്ങളും,വെള്ളി ആഭരണങ്ങളും കാണാതായിട്ടുണ്ട്.
തിരുവാഭരണ കമ്മീഷന്റെ കണ്ടെത്തലുകൾക്ക് പിന്നാലെ നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സ്റ്റേറ്റ്മെന്റുകളിലെ അപാകതകൾ പരിഹരിച്ച്, ആവശ്യമെങ്കിൽ ഭൗതിക പരിശോധന (Physical Verification) നടത്തി അടിയന്തരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.