സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര (പ്രിയദർശിനി )ജൂൺ 15 മുതൽ; ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര (പ്രിയദർശിനി )ജൂൺ 15 മുതൽ; ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വി.ഡി.സതീശന്‍. 'പ്രിയദര്‍ശിനി' എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി നടപ്പിലാക്കാനാണ് 

തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പാക്കും.

ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂണ്‍ 15-ാം തീയതി മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ബസിലെ ഓര്‍ഡിനറി സര്‍വീസുകളില്‍ സൗജന്യ യാത്ര സ്‌കീം നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.'

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയും ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂര്‍ണബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നും അതില്‍ ജീവനക്കാര്‍ക്ക് ആശങ്കവേണ്ടെന്നും ഗതാഗതമന്ത്രി സി.പി. ജോണ്‍ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. 

ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ നല്‍കും.ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ വര്‍ഷം 750-800കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാല്‍ 1300 കോടി രൂപ വേണ്ടിവരും. ഫാസ്റ്റ് മുതലുള്ള സൂപ്പര്‍ക്ലാസ് ബസുകളില്‍ സൗജന്യം അനുവദിക്കുന്നത് നിലവില്‍ പരിഗണിച്ചിട്ടില്ല.