രാഹുൽഗാന്ധി ഇ ഡി ക്ക് മുന്നിലേക്ക്. ഡൽഹിയിൽ നിരോധനാജ്ഞ അക്‌ബർ റോഡ് അടച്ചു
പ്രകടനമായി ഇ ഡി ഓഫീസിൽ എത്താൻ ആണ് തീരുമാനം
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും. പ്രവര്‍ത്തകർക്കൊപ്പം പ്രകടനമായി പോയി ഹാജരാകാനായിരുന്നു തീരുമാനം. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ രാഹുലിനെ അനുഗമിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ നേതാക്കൾക്കൊപ്പം പോകുന്നതു ഡൽഹി പൊലീസ് വിലക്കി. ഇഡിക്കു മുന്‍പില്‍ ഹാജരാകുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു. ഓഫിസിലേക്കെത്തുന്ന കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം. എഐസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബർ റോഡിനു മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
രാജ്യത്തെ എല്ലാ ഇഡി ഓഫിസുകൾക്കു മുന്നിലും കോൺഗ്രസ് സത്യഗ്രഹ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്തു വില കൊടുത്തും നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം പോകുമെന്നും ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.