തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷ; മമത ബാനർജി വിളിച്ചുകൂട്ടിയ യോഗത്തിൽ 60 എംഎൽഎമാർ പങ്കെടുത്തില്ല
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിൽ. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ചുകൂട്ടിയ 80 എംഎൽഎമാരുടെ യോഗത്തിൽ 20 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. ബാക്കി 60 എംഎൽഎമാർ യോഗം റദ്ദാക്കുകയായിരുന്നു. തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർക്ക് യോഗത്തിന് എത്താൻ കഴിയാഞ്ഞതെന്നാണ് പാർട്ടിയുടെ വിശദീകരണം.
പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്ക് നേരെ പോലീസ് അക്രമങ്ങൾ ഉണ്ടാകുന്നതിനാൽ അറസ്റ്റിലായ പ്രവർത്തകരെ സഹായിക്കാനും ക്രമസമാധാന നില നിയന്ത്രിക്കാനും എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ തുടരുകയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. എംഎൽഎമാരുടെ അഭ്യർഥന മാനിച്ചാണ് ഔദ്യോഗിക യോഗം റദ്ദാക്കിയതെന്നും യോഗത്തിന് എത്തിയ 20 എംഎൽഎമാരുമായി മമത ബാനർജി അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.