ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്കിഗിന് മാറ്റം; പുതിയ റിസർവേഷൻ സംവിധാനം ആഗസ്റ്റിൽ.

1986 മുതൽ ഉപയോഗിച്ചിരുന്ന പഴയ PRS-ന് പകരം അത്യാധുനിക സംവിധാനം വരുന്നു ; ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലും കാര്യക്ഷമവുമായി മാറും.

ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്കിഗിന് മാറ്റം; പുതിയ റിസർവേഷൻ സംവിധാനം ആഗസ്റ്റിൽ.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന പാസഞ്ചർ റിസർവേഷൻ സംവിധാനം (PRS) നവീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 1986 മുതൽ നിലവിലുള്ള പഴയ സംവിധാനത്തിന് പകരമായി അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോം ആഗസ്റ്റ് മാസം മുതൽ നിലവിൽ വരും.

ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേയിൽ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 1986ൽ കമ്പ്യൂട്ടറൈസേഷന്റെ ആദ്യ നാളുകളിൽ സ്ഥാപിച്ച നിലവിലെ സംവിധാനം, ഇന്നത്തെ വർധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാൻ പലപ്പോഴും പ്രയാസപ്പെടുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ടിക്കറ്റ് ബുക്കിങ് രീതികളിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണ്.റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ റെയിൽ ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവനീത് സിങ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു. മാറ്റത്തിന്റെ ഭാഗമായി യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകരുതെന്നും, സേവനങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. 2025 ജൂലൈയിൽ പുറത്തിറക്കിയ 'റെയിൽവൺ' (RailOne) ആപ്പ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രിയമായി മാറി.