രക്ഷകന് സാന്ത്വനമായി അമ്മ, കേപ് വെര്‍ദെ ക്യാമ്പില്‍ ആഹ്ലാദം

രക്ഷകന് സാന്ത്വനമായി അമ്മ, കേപ് വെര്‍ദെ ക്യാമ്പില്‍ ആഹ്ലാദം

ലോകകപ്പില്‍ സ്‌പെയിനിന്റെ ചെമ്പടയെ തടുത്തുനിര്‍ത്താന്‍ കേപ് വെര്‍ദെ എന്ന കൊച്ചു കന്നിക്കാരെ സഹായിച്ചത് നാല്‍പതുകാരനായ ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ ഹീറോയിസമാണ്. ഗോള്‍ബാറിനു കീഴില്‍ വ്യാളിയെ പോലെ വൊസീഞ്ഞയുടെ കൈകള്‍ നീണ്ടുപരന്നു. സ്‌പെയിനിന്റെ നിരന്തരമായ ആക്രമണങ്ങള്‍ ആ വന്‍മതിലിന് മുന്നില്‍ നിഷ്ഫലമായി. അതൊരു നിമിത്തമായിരിക്കുന്നു. അമേരിക്കന്‍ വിസ കിട്ടാനുള്ള വലിയ സാമ്പത്തിക ബാധ്യത കാരണം അമ്മയെ കൂടാതെയാണ് വൊസീഞ്ഞ ലോകകപ്പിലേക്ക് വിമാനം കയറിയത്. സ്‌പെയിനിനെതിരായ പ്രകടനത്തോടെ എല്ലാം പൊടുന്നനെ മാറി. അമ്മയുടെ ആഗ്രഹം സാധ്യമാക്കാന്‍ വൊസീഞ്ഞയെ അമേരിക്കന്‍ അധികൃതര്‍ സഹായിക്കുകയാണ്. കേപ് വെര്‍ദെയുടെ രക്ഷകന് ആശ്വാസം പകരാന്‍ സാവൊ വിസെന്റെയില്‍ നിന്ന് അന കാന്‍ഡിഡ ഇവോറ മയാമിലെത്തുകയാണ്. 
ഇവോറക്കുള്ള അമേരിക്കന്‍ വിസ ഫീസ് ഇളവ് ചെയ്തതായി പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രീസാണ് അറിയിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കൊ റൂബിയോയോട് സംസാരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അഭ്യര്‍ഥിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 
ദൈവം സഹായിച്ചാല്‍ മകന്‍ ലോകകപ്പ് കളിക്കുന്നത് നേരിട്ടു കാണാമെന്ന് അതീവ ആഹ്ലാദത്തോടെ ഇവോറ പറഞ്ഞു. തന്റെ സാന്നിധ്യം വൊസീഞ്ഞക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുമെന്നും കളിക്കു ശേഷം അവനെ ആലിംഗനം ചെയ്യണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞായറാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണ് കേപ് വെര്‍ദെയുടെ അടുത്ത മത്സരം. അതിനു മുമ്പ് വൊസീഞ്ഞ മയാമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കേപ് വെര്‍ദെ സര്‍ക്കാരും ഫിഫയും സഹകരിച്ചാണ് എല്ലാ നടപടികളും വേഗത്തിലാക്കിയത്. കേപ് വെര്‍ദെയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി നേരിട്ട് വിളിച്ചാണ് ഇവോറയെ വിസ ഫീസ് ഇളവ് ചെയ്തതായും യാത്രക്ക് ഒരുക്കങ്ങള്‍ ചെയ്തതായും അറിയിച്ചത്. കേപ് വെര്‍ദെ ഉള്‍പ്പെടെ ലോകകപ്പില്‍ പങ്കെടുക്കുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്കന്‍ വിസക്കായി വലിയ തുക കെട്ടിവെക്കണം. ഇന്ത്യന്‍ രൂപയില്‍ 14 ലക്ഷത്തോളം വരും ഈ തുക. 
അമ്മക്ക് തന്റെ കളി നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് സ്‌പെയിനിനെതിരായ ചരിത്ര സമനിലക്കു ശേഷം വൊസീഞ്ഞ പറഞ്ഞിരുന്നു. നാല്‍പതുകാരന്‍ 91 തവണ കേപ് വെര്‍ദെക്ക് കളിച്ചു. ഇരുപത്തഞ്ചാം വയസ്സിലാണ് വൊസീഞ്ഞ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയത്. ഒരു ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം തുടക്കക്കാരന്റെ വലിയ പ്രായമാണ് അത്. സൗദി അറേബ്യയുമാണ് കേപ് വെര്‍ദെയുടെ അവസാന ഗ്രൂപ്പ് മത്സരം, ജൂണ്‍ 27ന്,