എഐസിസി മാർഗനിർദേശങ്ങൾ തരൂരിന് തടയിടാനാണോ ?

എഐസിസി മാർഗനിർദേശങ്ങൾ തരൂരിന്  തടയിടാനാണോ ?


കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ എഐസിസി പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങൾ തരൂരിന് തടയിടാനെന്ന് സൂചന. ഉത്തരവാദിത്തപ്പെട്ട പദവികൾ വ​ഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന് പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. 
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.  ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം. ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള  കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം.  ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികൾ സ്വീകരിക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. തുടങ്ങിയ കാര്യങ്ങള്‍ ഉൾപ്പെടുത്തിയ മാർ​ഗനിർ‌ദ്ദേശങ്ങളാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയത്.
മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിന് ശേഷം ഹൈദരാബാദിലെത്തിയ തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്.