എ.കെ ആന്റണിയെയും പ്രതിപക്ഷ നേതാവിനെയും അപായപ്പെടുത്താൻ ശ്രമം: കെ സുധാകരൻ
സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് എകെ ആന്റണിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ന്റെ ബോധപൂര്‍വ്വമായ ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആരോപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിലേക്ക് സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെടുമ്പോഴും അതീവ സുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് ഹൗസിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പോലീസ് സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്.കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ സ്ഥാപിച്ച രണ്ട് ബാരിക്കേഡുകള്‍ ചാടികടന്നാണ് ഡിവൈഎഫ് ഐ അക്രമികള്‍ അകത്ത് കടന്നത്.എന്നിട്ടും അക്രമികളെ തടയുന്നതിന് പോലീസ് തുനിഞ്ഞില്ല. പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനവുമായിയെത്തിയത്. അതിന് പോലീസ് ഒത്താശ ചെയ്യുകയാണ്. പോലീസിന്റെ ഇത്തരം നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഡിവൈഎഫ് ഐ -സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റ് ഹൗസും ക്ലിഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.