ക്രൈംബ്രാഞ്ച് വിശദീകരണമിങ്ങനെ; എകെജി സെൻറർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസുകാരൻ ?

ക്രൈംബ്രാഞ്ച് വിശദീകരണമിങ്ങനെ;    എകെജി സെൻറർ ആക്രമണത്തിന്റെ  മുഖ്യസൂത്രധാരൻ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസുകാരൻ ?

രണ്ടു മാസം പിന്നിടുമ്പോൾ എകെജി സെൻറർ ആക്രമണത്തിന്റെ അന്വേഷണം യൂത്ത് കോണ്ഗ്രെസ്സിൽ  എത്തിനിൽക്കുന്നു.

നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കയാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശദീകരണം. എന്നാൽ ഇവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് സംശയം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായപ്പോഴും ഈ യൂത്ത് കോണ്‍ഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നു. എന്നാൽ ഗൂഢാലോചനയിൽ തെളിവില്ലാത്തിനാൽ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എകെജി സെൻറർ ആക്രണത്തിലെ പ്രതിയെന്ന സംശയിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്ക് എത്തിയിരിക്കുന്നത്. സ്കൂട്ടറിലെത്തി ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയായ ചെറുപ്പക്കാരെനെ ചോദ്യം ചെയ്തുവെങ്കിലും അയാൾ എല്ലാം നിഷേധിച്ചു.

സാഹചര്യ തെളിവുകളും ഫോണ്‍ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അക്രമണത്തിന് പിന്നിൽ ഈ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷെ  പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. 

ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയത്തിലുണ്ടായിരുന്നു. പക്ഷെ പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്തു സംഘടിപ്പിച്ചത്. ഗൂഢാലോചന തുടങ്ങിയവയെ കുറിച്ച് വ്യക്തമായ തെളിവ് അന്നും ലഭിച്ചിരുന്നില്ല. എകെജി സെൻറർ ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് പൊലീസിൻെറ ഇപ്പോള്‍ പുറത്തു വരുന്ന കണ്ടെത്തലുകള്‍. നി‍ർണായക തെളിവുകള്‍ ശേഖരിക്കാനുള്ളതിനാൽ അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ പറയാനില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളും വ്യക്തമാക്കി.