കെ.കെ.രമയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നു: മുല്ലപ്പള്ളി
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിച്ചിരുന്നെങ്കിൽ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരാൻ സാധിക്കുമായിരുന്നെന്നും അക്കാലത്ത് അതുണ്ടായില്ല എന്നത് ദൗർഭാഗ്യകരമാണെന്നും മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം നേതാക്കളായ കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനുമെല്ലാം കേസിലെ പരൽമീനുകളാണ്. വൻ സ്രാവുകൾ പിടിക്കപ്പെട്ടിട്ടേയില്ല. കേസിലെ യഥാർഥ ബുദ്ധികേന്ദ്രത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ അന്നു പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
‘കെ.കെ.രമ എംഎൽഎയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അത് യാദൃച്ഛികമെന്നു കരുതാനാവില്ല. ആലോചിച്ച് ഉറപ്പിച്ച ഗൂഢാലോചനയുടെ ഭാഗമാണത്. കാരണം, അതിനു തുടക്കം കുറിച്ചത് സിപിഎമ്മിന്റെ രാജ്യസഭാംഗം എളമരം കരീമാണ്. അതിനു പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനും രമയ്ക്കെതിരെ പറഞ്ഞു. അതിനു ശേഷമാണ് ഇടുക്കിയിൽനിന്നുള്ള എംഎൽഎ എം.എം.മണി പറഞ്ഞത്. അതിനെ ന്യായീകരിച്ചു സമുഖ്യമന്ത്രിയും നിയമസഭയിൽ പ്രസംഗം നടത്തി. നിയമമന്ത്രി പി.രാജീവും ന്യായീകരിച്ചു. വളഞ്ഞിട്ടുള്ള ആക്രമണമാണ് സിപിഎം നടത്തുന്നത്’’ –മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.