നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവരാണ് അതിജീവിതയ്ക്കായി ഹർജി സമർപ്പിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിൽ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. അന്വേഷണത്തിനടയിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കൊണ്ടാണ് അതിജീവിത ഹർജി നൽകിയത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത്. അതുകൊണ്ട് തന്നെ ഹർജി മറ്റൊരു ബെഞ്ച് ആയിരിക്കും പരിഗണിക്കുക. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവരാണ് അതിജീവിതയ്ക്കായി ഹർജി സമർപ്പിച്ചത്.