കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു; ഹൈക്കോടതി
ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ പരാമർശം
കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രം ആണെന്ന് ആണ് ഹൈക്കോടതിയുടെ വിമർശനം. 'ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും' എന്നതാണ് ഇപ്പോഴത്തെ അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ മനുഷ്യത്വ രഹിതമായ സമീപനമാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് അതീവ ഗൗരവകരമായ കാര്യമാണെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.