എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; വെള്ളിയാഴ്ച്ച വരെ ഇഡി നടപടികൾക്ക് സ്റ്റേ

ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് വെള്ളിയാഴ്ച്ച ആയിരിക്കും പുറത്തിറക്കുക.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; വെള്ളിയാഴ്ച്ച വരെ ഇഡി നടപടികൾക്ക് സ്റ്റേ

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച്ച വരെ സ്റ്റേ ഏർപ്പെടുത്തി ഹൈക്കോടതി. ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ  ഉത്തരവ് വെള്ളിയാഴ്ച്ച ആയിരിക്കും പുറത്തിറക്കുക. അതുകൊണ്ട് തന്നെ  വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമായ വി രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. ഇ ഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവം ഉണ്ട്. എഫ്‌ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത് തുടങ്ങിയ വാദങ്ങളാണ് സിഎംആര്‍എല്‍ വാദിച്ചത്. 

എന്നാൽ, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ കേസെടുത്തു എന്നല്ല അര്‍ത്ഥമെന്നായിരുന്നു ഇ ഡി കോടതിയില്‍ വിശദീകരിച്ചത്. രേഖകള്‍ ക്രോഡീകരിച്ച് വെയ്ക്കുകയാണ് ചെയ്തത്. നടപടിക്ക് ആധാരമായ കുറ്റകൃത്യമുണ്ട്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്താന്‍ പിഎംഎല്‍എ നിയമപ്രകാരം ഇ ഡിക്ക് അധികാരമുണ്ടെന്നും ഇ ഡി വിശദീകരിച്ചു. ഇതേ തുടർന്നാണ് വെള്ളിയാഴ്ചയിലേക്ക് വിധി പറയുന്നത് കോടതി നീട്ടിയത്.