നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന  രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കും.

 തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസവും സൗണ്ട പാര്‍ക്ക് അക്കാദമിയും സംയുക്തമായി ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്.  138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ ഓഡിയോബുക്കുകളാക്കാനുള്ള പരിശ്രമവുമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.. 

ഉദ്ഘടന ചടങ്ങിൽ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എസ് ശ്രീകേഷ് അദ്ധ്യക്ഷത വഹിച്ചു . പ്രൊഫ: അലിയാര്‍,  സൗണ്ട പാര്‍ക്ക് അക്കാദമി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, ഐജെടി ഡയറക്ടര്‍  പി വി മുരുകന്‍, പി. എ സലിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ വിനീഷ് നന്ദിയും രേഖപ്പെടുത്തി. .