ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കുറ്റപത്രം വേഗത്തിലാക്കും
ആദ്യ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ ഒരുങ്ങി പോലീസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീടുകളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കേസിൽ ഇതിനോടകം തന്നെ നിരവധി പ്രതികൾ അറസ്റ്റിലായി കഴിഞ്ഞു. ഇനിയും ഈ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. ഇതുവരെ 25 പേർ കേസിൽ പിടിയിലായി. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം വളരെ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു.