ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് മിഠായി കൈയിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ടു; ബിജെപി എംഎൽഎ വി മുരളീധരന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
തിരുവനന്തപുരം: കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കൈയിൽ കൊടുക്കാതെ മേശയും വിതറിയിട്ട് ബിജെപി എംഎൽഎ വി മുരളീധരൻ. സമൂഹ മാധ്യമങ്ങളിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസിയുടെ മുന്നിൽ വെച്ചാണ് എംഎൽഎയുടെ ഈ വിവേചനപരമായ പ്രവർത്തി. പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ. വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ കുരുന്നുകൾക്കു മുന്നിൽ പുനരാവിഷ്കരിക്കുകയായിരുന്നോ ബിജെപി എംഎൽഎ എന്നാണ് ഉയരുന്ന വിമർശനം.
വിഷയത്തിൽ എംഎൽഎയ്ക്കെതിരെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂവെന്ന് ശിവൻകുട്ടി ആരോപിച്ചു. മുരളീധരന്‍റേത് സവർണ്ണ മനോഭാവമാണെന്നും കൊച്ച് കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. സംഭവം നടക്കുമ്പോൾ പ്രതികരിക്കാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം, എംഎൽഎ ഒരു മിഠായി അല്ല കൊടുത്തത്, ഒരു കവർ മിഠായി ഇഷ്ടം പോലെ എടുക്കാൻ കൊടുത്തതാണെന്നാണ് ബിജെപി അനുകൂലികളുടെ വാദം.