കൂളിമാട് പാലം തകര്‍ച്ച; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് 

കൂളിമാട് പാലം തകര്‍ച്ച; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് 

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.  നിര്‍മാണം നടക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.  സുരക്ഷ ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനം ഉറപ്പാക്കിയില്ല. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇരു വിഭാഗത്തിന്റെയും വീഴ്ചകള്‍ എണ്ണിപ്പറയുന്ന റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ എന്ത് നടപടി ഉണ്ടാകും എന്നത് വ്യക്തമല്ല. നിര്‍മാണത്തില്‍ അപാകതയില്ല, വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങള്‍ നേരത്തെ പൊതുമരാമത്ത് മന്ത്രി തന്നെ തള്ളിപ്പറഞ്ഞിരുന്നു. നിര്‍മാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശവും അദ്ദേഹം തള്ളിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.