മഹാരാഷ്ട്രയിൽ നിയമസഭാ പിരിച്ചുവിടാൻ ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ നിയമസഭാ പിരിച്ചുവിടാൻ ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ പിരിച്ചുവിടാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.
ശിവസേന നേതാവ് ഏക്നാഥ് ഷിൻഡേയുടെ വിമത നീക്കത്തിനു പിന്നാലെ മഹാ വികാസ് അഖാഡി സഖ്യത്തിൻ്റെ ഭാവി തുലാസിലായിരിക്കുകയാണ് . മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗത്തിനു ശേഷം രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതിനിടെ നിയമസഭ പിരിച്ചുവിടണമെന്ന ശുപാർശ മുഖ്യമന്ത്രി ഗവർണറെ അറിയിക്കുമെന്നും സൂചനയുണ്ട്.

ഇന്ന്  മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നു. മന്ത്രിമാരടക്കം വിമത സംഘത്തിൽ ഉള്ളതിനാൽ മന്ത്രിസഭാ യോഗത്തിലും എല്ലാവരും ഉണ്ടാകില്ല. മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിച്ചു വിടാനാണ് ഉദ്ധവ് താക്കറെ മനസിൽ കണ്ടിട്ടുള്ളത്.

എന്നാൽ ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം നിർണായകമാണ്. ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് കോവിഡ് സ്ഥിരീകരിച്ച് അദ്ദേഹം ആശുപത്രിയിലേക്ക് മാറിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഉദ്ധവ് താക്കറെയുടെ നീക്കം പരാജയപ്പെടാനുള്ള സാധ്യതയും ഉണ്ട്.

ഈ സമയത്തിനുള്ളിൽ വിമതരെ കൂടെ കൂട്ടി ബിജെപിക്ക് സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കാനാകും. ഇനി ഗവർണർ കോഷിയാരിക്ക് അനാരോഗ്യം തുടർന്നാൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്ക് ചുമതല നൽകാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെ വന്നാൽ അത് ബിജെപിക്ക് കൂടുതൽ ഗുണകരമാകും.

നേരത്തെ മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് മാറിയിരുന്നു. ഹോട്ടലിന് അസം സർക്കാർ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ ആണ് അസമിലേക്ക് എത്തിച്ചത്.

അതിനിടെ സർക്കാരിനെ നിലനിർത്താൻ എൻസിപി, കോൺഗ്രസ് നേതാക്കൾ നീക്കം നടത്തുന്നുണ്ട്. കോൺഗ്രസ് നേതാവ് കമൽനാഥ് ശരത്പവാറിനെ കണ്ടിരുന്നു. ഇരു പാർട്ടികളുടെയും എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.