ഗുലാം നബി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം ?

ഗുലാം നബി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം ?

ഡല്‍ഹി: ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് പുന:സംഘടന വിഷയത്തില്‍ ഗുലാം നബി ആസാദും കോണ്‍ഗ്രസും തമ്മിലുള്ള പോര് രൂക്ഷമായി. പുന:സംഘടനയില്‍ ചര്‍ച്ച നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് ആദ്യം വഴക്കിട്ടത്. എന്നാല്‍ ഗുലാമിന്റെ വാദം തെറ്റാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഗുലാം നബി ആസാദുമായി 4 വട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് പുന:സംഘടനയില്‍ അന്തിമ തീരുമാനമെടുത്തത്.  പുനസംഘടനയില്‍ അതൃപ്തിയറിയിച്ച് ആസാദിന് പിന്തുണയുമായി മുന്‍ എംഎല്‍എ ഗുല്‍സാര്‍ അഹമ്മദ് ഗനി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗത്വവും വേണ്ടന്നുവച്ചു. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാന്‍ തയ്യാറെടുക്കുന്ന ആസാദിന് ഹൈക്കമാന്‍ഡ് തീരുമാനം വലിയ തിരിച്ചടിയായി. രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം ഉണ്ടെങ്കിലും നേതൃത്വവുമായി അടുത്ത് തുടങ്ങിയത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. നേരത്തെ പാര്‍ട്ടിയുമായി അകലം പാലിച്ച് പതിയെ ഇറങ്ങി പോരാനായിരുന്നു ഗുലാമിന്റെ ലക്ഷ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാന് വിലയിരുത്തല്‍. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ രാഷ്ട്രീയകാര്യ സമിതിയില്‍ ഗുലാംനബി ആസാദ് അംഗമാണ്. പുനസംഘടനയില്‍ സമാന പദവി നല്‍കി കശ്മീരിലേക്ക് ഒതുക്കാന്‍ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്. സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിര്‍ദേശിച്ച ആളെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് പുനസംഘടനയില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നിയമനം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സമിതികളിലെ ഭാരവാഹിത്വം ഗുലാം നബി ആസാദ് ഉപേക്ഷിച്ചു. ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 
ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പുനസംഘടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കാമാന്‍ഡ് പ്രഖ്യാപനം പുറത്തിറങ്ങിയത്. ഗുലാം അഹമ്മദ് മിര്‍നെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നിയമിച്ചു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.