പിണറായി സർക്കാർ സ്‌ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം:കെ സുധാകരൻ

ആക്രമിക്കപ്പെട്ട പെൺകുട്ടിയെ സംഘടിതമായി സി പി എം അക്രമിക്കുകയാണ്

പിണറായി സർക്കാർ സ്‌ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം:കെ സുധാകരൻ

 പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ സ്ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ വന്നപ്പോൾ കോടതിയെ സമീപിച്ച അതിജീവിതയെ, സംഘടിതമായി അധിക്ഷേപിക്കുകയാണ് സിപിഎം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പമാണ്.അവൾ കേരളത്തിൻ്റെ മകളാണ് , അവളോടൊപ്പം നിൽക്കേണ്ടത് കേരളത്തിൻ്റെ കടമയും. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ സ്ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ വന്നപ്പോൾ കോടതിയെ സമീപിച്ച പെൺകുട്ടിയെ സംഘടിതമായി അധിക്ഷേപിക്കുകയാണ് സിപിഎം .

കേസ് അട്ടിമറിക്കാൻ ഭരണമുന്നണിയിലെ ഒരുന്നതൻ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന മാധ്യമങ്ങളുടെ സംശയത്തെ ശരിവെക്കുന്ന തരത്തിലാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ആന്റണി രാജുവും എല്‍ഡിഎഫ് കണ്‍വീനറും മുൻമന്ത്രി എം എം മണിയുമൊക്കെ നടത്തുന്ന പ്രതികരണങ്ങൾ. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി അറിയാതെ കേസ് അന്വേഷണം നിലയ്ക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. ഇത്തരം സാഹചര്യത്തിൽ പെട്ടുപോയ ഒരു പെൺകുട്ടിയുടെ വേദനയും മാനസിക സംഘര്‍ഷവും തിരിച്ചറിയാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയില്ല. പുത്രവാത്സല്യത്താല്‍ അദ്ദേഹം കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണ്.

പാർട്ടിക്കുള്ളിലെ സ്ത്രീകളെപ്പോലെ അപമാനിക്കപ്പെട്ടാൽ എല്ലാവരും പരാതി പുറത്ത് പറയാതെ ഒതുക്കി തീർക്കണമെന്നാണ് സി പി എമ്മിൻ്റെ നയം. പീഡനങ്ങൾ ഏറ്റുവാങ്ങി പുറത്തു പറയാൻ കഴിയാതെ പോകുന്ന നിശ്ശബ്ദരായ ഹതഭാഗ്യകളുടെ പ്രസ്ഥാനം കൂടിയാണ് സിപിഎം. പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം തന്നെ കേരളത്തിലെ വനിതകളോടുള്ള സിപിഎമ്മിൻ്റെ വെല്ലുവിളിയാണ്. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാർട്ടിയാണ് സിപിഎം. മറ്റുള്ള സ്ത്രീകൾ നിയമം ഉപയോഗിക്കുമ്പോൾ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നത്. ഒരിക്കൽ ആക്രമിക്കപ്പെട്ട ആ പെൺകുട്ടിയെ നെറിയില്ലാത്ത വാക്കുകൾ കൊണ്ട് കീറിമുറിക്കുന്നത് സിപിഎം അവസാനിപ്പിക്കണം. അതിജീവിതയെ അപമാനിച്ച സി പിഎം കേരള ജനതയോട് നിരുപാധികം മാപ്പ് പറയണം.