നിപ രോഗബാധ; കോഴിക്കോട് രോഗം സ്ഥിരീകരിച്ച 43 ക്കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച് ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന 43 ക്കാരന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.
നിപ വൈറസ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ ആയിരുന്ന ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അർദ്ധരാത്രിയോടെയാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജിലെ ഈ മേഖലയില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. രോഗം ബാധിച്ചയാളുടെ വീട്ടിലുള്ളവരും സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളും നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ട് ജീവനക്കാരും ക്വാറന്‍റീനിലാണ്.