ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു

തിരുവമ്പാടി: മലബാറിന്റെ വികസനത്തിന് പുതിയ വഴി തുറക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഇരട്ടത്തുരങ്ക പദ്ധതിയിൽ വലതുവശത്തെ തുരങ്കം ഇതിനോടകം തന്നെ 50 മീറ്ററിലധികം തുറന്ന് കഴിഞ്ഞു. രാപകൽ ഇല്ലാതെ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാത്തിലാണ് തുരങ്ക നിർമാണം നടക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി–കള്ളാടി ഭാഗത്തും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ മേഖലയിലെ തുടക്കഭാഗത്ത് പാറക്കെട്ടുകൾ കുറവായതിനാൽ നിർമാണം സുഗമമായി മുന്നേറുന്നുവെന്നാണ് സൂചന. കൂടാതെ, മലയോര മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും നിർമാണ ജോലികളെ അത് ബാധിക്കാറില്ല. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (NATM) ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 6 നാണ് തുരങ്കത്തിന്റെ നിർമാണം പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘടനം നിർവഹിച്ചത്. മറിപ്പുഴയിൽ താത്കാലികപാലത്തിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. 2134.5 കോടി രൂപ വിനിയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിയും സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ കരാർ ഹരിയാന  ആസ്ഥാനമായ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.