പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് 16കാരിയെ കുത്തിക്കൊന്ന് 22കാരന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പ്ലസ് വണില്‍ പഠിക്കുന്ന കുട്ടി പരീക്ഷ അവസാനിച്ചതിനു ശേഷം തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ 22കാരന്‍ പ്രണയം പറയുകയും കുട്ടി നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ യുവാവ് 14 തവണ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതി കേശവന്‍ പിന്നീട് റെയില്‍വേ പാളത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഏറെക്കാലമായി പ്രതി കുട്ടിയെ പ്രണയാഭ്യര്‍ത്ഥനയുമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തടവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. കുട്ടിയെ കുത്തിയതിനു ശേഷം കത്തി സ്ഥലത്തുതന്നെ ഇട്ട് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിനിലത്തുകിടക്കുന്നതും രക്തമൊഴുകുന്നതും ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രാത്രി റെയില്‍വേ പാളത്തില്‍ മൃതദേഹം കിടക്കുന്നതായി അറിയിപ്പ് കിട്ടിയ പൊലീസ് സ്ഥലത്തെത്തി. മരണപ്പെട്ടത് കേശവനാണെന്ന് ഇയാളുടെ പിതാവ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.