ജൂലൈ 12 ന് പട്‌നയിൽ വെച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കി: ഇഡി

ജൂലൈ 12 ന് പട്‌നയിൽ വെച്ച്   പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കി: ഇഡി


പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി. ഈ വിവരത്തിന്റെ അടിസ്ഥാത്തിലാണ് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായ റെയ്ഡ് ന‌ടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നാണു വിവരം.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.