കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതികൾക്ക് യുഎപിഎ ചുമത്തി

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതികൾക്ക് യുഎപിഎ ചുമത്തി

കോയമ്പത്തൂർ: സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണർ വി ബാലകൃഷ്ണൻ. പിടിയിലായവർക്കെതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണെന്നും കണ്ടെത്തി. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിൻറെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂർ ജി.എം.നഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്.എ.ബാഷയുടെ സഹോദരപുത്രനുമാണ്.
സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഒരു ഐസിസ് ഉപഗ്രൂപ്പുമായി ജമേഷയും സംഘവും അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതടക്കം സൂചനകളുടെ അടിസ്ഥാനത്തിൽ എൻഐഎയും പ്രാധമിക അന്വേഷണം തുടങ്ങി. ശ്രീലങ്കൻ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ മാതൃകയിൽ തെക്കേ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ജമേഷ മുബീൻറെ വീട്ടിൽ നിന്ന് ബോംബ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുശേഖരം കണ്ടെത്തിയിരുന്നു.