സ്വർണക്കടത്ത് കേസിൽ കേരളത്തെയും കക്ഷി ചേർത്തു
സ്വർണക്കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജിയിൽ സുപ്രീം കോടതി കേരളത്തെയും കക്ഷി ചേർത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ അറിയിച്ചു.
വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ അടുത്ത വാദത്തിൽ തീർപ്പ് പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് കേരളത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.