അഗ്നിപഥിനെതിരെ രോഷാഗ്നി; ഉത്തരേന്ത്യയിൽ തെരുവിലിറങ്ങി യുവാക്കൾ; ട്രെയിനുകൾ കത്തിച്ചു

അതിന്റെ അപകടത്തെ പറ്റി മേജർ രവി

അഗ്നിപഥിനെതിരെ രോഷാഗ്നി; ഉത്തരേന്ത്യയിൽ തെരുവിലിറങ്ങി യുവാക്കൾ; ട്രെയിനുകൾ കത്തിച്ചു

  അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം. ഉത്തരേന്ത്യയിൽ തെരുവിലിറങ്ങി യുവാക്കൾ. പ്രതിഷേധത്തിൽ ട്രെയിനുകൾ കത്തിച്ചു.

സൈന്യത്തിൽ 4 വർഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിയെ വിമര്‍ശിച്ച് ഇന്ത്യൻ ആർമിയിൽ മേജർ ആയിരുന്ന സിനിമ പ്രവർത്തകൻ മേജര്‍ രവി പ്രതികരിച്ചു.   

'ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു'- എന്ന വിമര്‍ശനമാണ് മേജര്‍ രവി ഉന്നയിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറഞ്ഞു. ‘പുതിയ ആയുധസാമഗ്രികൾ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വർഷത്തെ ട്രെയിനിങ് കൊണ്ട് അവർക്കിത് കൈകാര്യം ചെയ്യാൻ കഴിയില്ല. അതിനാൽ സാങ്കേതികമായി ഒരു സൈനികൻ പ്രാപ്തനാകണമെങ്കിൽ ചുരുങ്ങിയത് അയാൾക്ക് 6–7 വർഷത്തെ പരിശീലനം വേണം.

ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്മെന്റ് നിർത്താൻ പോകുന്നതായും കേൾക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാൽ ഇവരെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാൻ കഴിയുമോ? മാത്രമല്ല ഇതിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഈ നാലു വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്നു പരിശോധിക്കാനാകില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാൻ സാധിക്കില്ല. ഒരുപക്ഷേ നാലു വർഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവർ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം.

നാലു വർഷം കഴിഞ്ഞ് ചിലപ്പോൾ ഏതെങ്കിലും ഭീകര സംഘത്തിൽ പോയി ചേരാനായാണ് ഒരാൾ വരുന്നതെങ്കിലോ? അപ്പോൾ അവർക്കു കിട്ടുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ് – മേജർ രവി പറഞ്ഞു.