ദളിത് യുവാവ് മുസ്ലീം യുവതിയെ പ്രണയിച്ചു; തല്ലിക്കൊന്ന് പകവീട്ടി ബന്ധുക്കള്‍

ദളിത് യുവാവ് മുസ്ലീം യുവതിയെ പ്രണയിച്ചു; തല്ലിക്കൊന്ന് പകവീട്ടി ബന്ധുക്കള്‍

ബെംഗളുരു: ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ 25 കാരനായ യുവാവിനെ കൊലപ്പെടുത്തി. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം യുവതിയെയാണ് കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിച്ചിരുന്നത്. കലബുറഗിയിലെ വാദിടൗണിലെ ഭീമാ നഗര്‍ ലേഔട്ടിലെ താമസക്കാരനാണ് മരിച്ച വിജയ് കാംബ്ലെ. ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഹുദ്ദീന്‍, നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കലബുറഗി എസ്പി ഇഷ പന്ത് പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണ്. വിജയിയെ യുവതിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധം വേര്‍പെടുത്തിയില്ലെങ്കില്‍ തല വെട്ടുമെന്ന് യുവതിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതായി ഇന്ത്യാ ടുഡേയോട് സംസാരിക്കവെ വിജയുടെ അമ്മ ആരോപിച്ചു.  ഒരു ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് വിജയിയുടെ അമ്മ പറഞ്ഞു. 'അവന് അടി കിട്ടി എന്ന് പറഞ്ഞ് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ അവന്റെ അടുത്തേക്ക് ഓടി. അവര്‍ അവനെ കുത്തുകയും തലയില്‍ അടിക്കുകയും ചെയ്തിരുന്നു,'' അമ്മ പറഞ്ഞു.