പദ്മകുമാറിന്റെ സസ്‌പെൻഷൻ; കുറ്റപത്രത്തിന് ശേഷം തുടർ നടപടികളെന്ന് സിപിഎം

പദ്മകുമാറിന്റെ സസ്‌പെൻഷൻ; കുറ്റപത്രത്തിന് ശേഷം തുടർ നടപടികളെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്‌പെൻഷനിൽ തുടർ നടപടികൾ കുറ്റപത്രത്തിന് ശേഷം ഉണ്ടാകുമെന്ന് സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തതുകൊണ്ടാണ് നടപടികളെടുത്തതെന്നാണ് പാർട്ടിയുടെ വിശദീകരണം. കൂടാതെ, ആത്മകഥ  വെളിപ്പെടുത്തൽ കേസിനെ സ്വാധീനിച്ചിട്ടില്ലായെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനിൽ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.