കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ : ചിന്തൻശിബിർ

കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ : ചിന്തൻശിബിർ

  പ്രവർത്തനം വിലയിരുത്തിയ ശേഷം പ്രവർത്തന മികവില്ലാത്ത ഡി സി സി പ്രസിഡന്റുമാരെ മാറ്റുന്നതുൾപ്പെടെയുള്ള നടപടികളുമായി ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന   പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ   തീരുമാനം.ഇനി പുനഃസംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമുണ്ടാകില്ല.

പാർട്ടിയോടൊപ്പം  യുഡിഎഫ് വിപുലീകരണം ആണ് സംസ്ഥാന നേതൃത്വത്തിന്‍റെ മുഖ്യ അജണ്ട. ജനകീയ അടിത്തറ ശക്തിപ്പെടുത്തും. സി പിഎമ്മിനും ആർ എസ് എസിനും ഒരേ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ചിന്തൻ ശിബിരത്തിൽ തീരുമാനമായി. കോൺഗ്രസിന്‍റെ തിരിച്ചുവരവെന്ന ലക്ഷ്യത്തോടെയാകണം ഇനിയുള്ള പ്രവർത്തനമെന്ന പ്രഖ്യാപനവും ചിന്തൻ ശിബിരത്തിൽ നടത്തും
കേരളത്തിൽ സി പി എമ്മും ദേശീയ തലത്തിൽ ബി ജെ പിയുമാണ് ശത്രുക്കളെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടു വരാൻ നടപടികൾ എടുക്കും. മുന്നണി വിപുലീകരണവും ലക്ഷ്യമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു
കെ എസ് യു പുന:സംഘടന ഉടൻ നടത്തും. രണ്ടാഴ്ചക്കുള്ളിൽ പുന:സംഘടന നടത്താനാണ് ചിന്തൻ ശിബിറിലെ തീരുമാനം. വി ടി ബൽറാമിനാണ് ഇതിന്‍റെ ചുമതല. ഇത് കഴിഞ്ഞാൽ യൂത്ത് കോൺഗ്രസിലും പുന:സംഘടന ഉണ്ടാകും

സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസത്തെ ചിന്തന്‍ ശിബിറിൽ ചര്‍ച്ചയായിരുന്നു. കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലായിരുന്നു ചര്‍ച്ചകള്‍. 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചിന്തിന്‍ ശിബിരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കും.