പ്രതിഷേധവുമായി രമ്യ; ജോജുവിനോട് സര്‍ക്കാരിന് ഇഷ്ടം കൂടി; ഇന്ദ്രന്‍സ് പടിക്ക് പുറത്ത്

പ്രതിഷേധവുമായി രമ്യ; ജോജുവിനോട് സര്‍ക്കാരിന് ഇഷ്ടം കൂടി; ഇന്ദ്രന്‍സ് പടിക്ക് പുറത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പരിഗണനയില്‍ നിന്ന് നടന്‍ ഇന്ദ്രന്‍സിനെയും ഹോം സിനിമയേയും പരിഗണിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ചിത്രത്തിന്റെ നിര്‍മാണം ഫ്രൈഡേ ഫിലിംസ് ആണ്. നിര്‍മാതാവ് വിജയ് ബാബു ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രം പരിഗണിക്കാത്തതെന്ന് ജൂറി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് കുറ്റം ചെയ്‌തെങ്കില്‍ അതിന് മാതൃകപരമായ ശിക്ഷ നല്‍കാന്‍ സംവിധാനങ്ങള്‍ നിലനില്‍ക്കെ എന്തുകൊണ്ട് ഒരു സിനിമയെ പൂര്‍ണമായും ഒഴിവാക്കി. മികച്ച ചിത്രത്തിനും നടനുമുള്ള അവാര്‍ഡിന് ഹോമും ഇന്ദ്രന്‍സും മുന്നിലുണ്ടായിരുന്നു. അവസാന നിമിഷമാണ് അവാര്‍ഡിന് പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒരു സിനിമയെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നത്. ഒരു പക്ഷെ ബിജു മേനോനോടൊപ്പം മികച്ച നടനുളള അവാര്‍ഡ് പങ്കിടേണ്ടത് ഇന്ദ്രന്‍സായിരുന്നേനെ. ഒടുവില്‍ ജോജുവിന് നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി മാറിയ ജോജുവിന് അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ സമര്‍പ്പിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. നായാട്ട്, മധുരം പോലുള്ള സിനിമകളിലെ ജോജുവിന്റെ പ്രകടനം ഹോമില്‍ ഇന്ദ്രന്‍സിന്റെ പ്രകടനത്തിനും താഴേയാണെന്നും പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. നടി രമ്യ നമ്പീശനും ഇന്ദ്രന്‍സിന് പിന്തുണയുമായി രംഗത്തുണ്ട്. allways in our heart.. എന്നാണ് രമ്യ ഫേസ്ബുക്കില്‍ കുറിച്ചത്.